Skip to main content

കാതിലോല നല്ലതാളി

കൊല്ലവർഷം 1163 , കർക്കിടക മാസം .. 

തിരുവനന്തപുരത്തെ അത്രയൊന്നും അറിയ പ്പെടാത്ത കന്യാസ്ത്രീകൾ നടത്തുന്ന പ്രാഥമിക വിദ്യാലയം.. പഠിച്ച് പഠിച്ച് നാലാം ക്ലാസിൽ എത്തിയപ്പോൾ സീനിയർ ആയ ഗമ .കർക്കിടക മഴയിൽ രാവിലെ തന്നെ നനഞ്ഞൊട്ടി ക്ലാസിൽ വന്നിരുന്നപ്പോൾ 4B യുടെ ക്ലാസ് ടീച്ചറായ സിസ്റ്റർ ഫിലോമിന ആ പ്രഖ്യാപനം നടത്തി. ഓണാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ഒരു സ്കിറ്റ് ഉണ്ടാകും. ശാകുന്തളത്തെ അടിസ്ഥാനമാക്കി. ആർക്കൊക്കെ താത്പര്യമുണ്ട് അഭിനയിക്കാൻ ? ക്ലാസിൽ 15 ആൺകുട്ടികളും 25 പെൺകുട്ടികളും ഉള്ളതിൽ പകുതിയോളം പേർ കൈ പൊക്കി.

സിസ്റ്റർ എല്ലാവരെയും നോക്കിയിട്ട് വാലിട്ട് കണ്ണെഴുതി വരുന്ന നീളൻ മുടിയുള്ള സൗമ്യയെ ആദ്യം തിരഞ്ഞെടുത്തു. എന്നെ സ്ഥിരമായി ഡീബു എന്ന് വിളിക്കുന്ന അഹങ്കാരി. ആൺകുട്ടികളുടെ കൂട്ടത്തിൽ നോക്കി നടന്ന്, സുന്ദരനായ ബുദ്ധിമാനായ നകുലിനെയും പിന്നെ പല വമ്പൻമാരെയും തഴഞ്ഞ് എന്നെ തിരഞ്ഞെടുത്തു. പിന്നെയും രണ്ട് മൂന്ന് പേരെ കൂടി എടുത്തു. കൈ പൊക്കാത്ത രാമലിംഗത്തെയും തിരഞ്ഞെടുത്തു. കോൺമെന്റ് സ്കൂളിൽ അച്ചടക്കം നിർബന്ധം ആയതു കൊണ്ട് രാവിലെ ക്ലാസിൽ കയറിയാൽ ഉണ്ണാൻ ഉള്ള ബെല്ലിനേ പുറത്തിറങ്ങാൻ പറ്റൂ. പ്രായത്തിൽ കവിഞ്ഞ ഉയരവും തടിയും ഉള്ള രാമലിംഗം തൊട്ടു മുൻ ആഴ്ച ക്ലാസിൽ വച്ച് ആ നിവൃത്തികേട് കൊണ്ട് നിക്കറിൽ മൂത്രമൊഴിച്ച് ക്ലാസിൽ ഒരു താരമായതാണ്. കൂട്ടച്ചിരികൾക്കിടയിൽ കൂടി വിജയശ്രീലാളിതനായ ഞാനും എന്റെ സഹനടി നടൻമാരും തിരഞ്ഞെടുക്കപ്പെടാത്തവരെ പുച്ഛത്തോടെ നോക്കി നടൻമാരുടെ ക്യാമ്പിലേക്കു നടന്നു.


മദർ സുപ്പീരിയറുടെ ഓഫീസിനു മുൻവശമുള്ള ചെറിയ ഹാളിൽ എത്തി.
ആൻസി സിസ്റ്റർ സംവിധാനം തുടങ്ങി. ശകുന്തളയായി സൗമ്യ . ദുഷ്യന്തനായി .. ഞാൻ സൗമ്യയോട് ഒപ്പം മുന്നോട്ട്  മാറി നിന്നു . അൻസി സിസ്റ്റർ പറഞ്ഞു , ദുഷ്യന്തന് കുറച്ചു കൂടി ഉയരം വേണം; 4 A ലെ ദീപകിനാണ് ആ വേഷം, നീ ദുഷ്യന്തന്റെ ഭടനാണ്. ശകുന്തളയുടെ പൊട്ടിച്ചിരി , പിന്നെ അശരീരി ; ഭടൻ മാറി നിൽക്കൂ.
അവിടെ പിന്നെ നടന്നതൊന്നും ശ്രദ്ധിച്ചില്ല. ആരോ കുന്തമാണെന്ന് പറഞ്ഞ് കാർഡ് ബോർഡ് വെട്ടിയത് കൈയിൽ വച്ച് തന്നു. 

രണ്ട് ഡയലോഗ് പഠിപ്പിച്ചു; അടിയൻ ! ഉത്തരവ് ,മഹാരാജാവേ.!

പെട്ടെന്ന് കൂടെ വന്ന ബാക്കിയുള്ളവർക്ക് എന്ത് വേഷമാണ് എന്ന് ആകാംക്ഷ തുടങ്ങി. രാമലിംഗത്തെ കാണാനില്ല. ശകുന്തളയും ദുഷ്യന്തനും നർമ്മ സംഭാഷണത്തിൽ . ക്ലാസിലെ സിമി അവിടെ നിൽക്കുന്നു. ഇവളെ ഇതു വരെ ശ്രദ്ധിച്ചിട്ടില്ലല്ലോ എന്ന് ഓർത്ത് പോയി ചോദിച്ചു. തോൾ വരെ മാത്രം മുടിയുള്ള ഇരു നിറമുള്ള വാലിട്ടു കണ്ണെഴുതാത്ത ഇവൾക്കെന്താണ് വേഷം. അനസൂയ , ശകുന്തളയുടെ തോഴി .


കുന്തം പിടിച്ച് ദുഷ്യന്തനൊപ്പം നിൽക്കുമ്പോൾ തോന്നി , ഇവളാണ് പാവം, എന്നെ കളിയാക്കില്ല , മാത്രമല്ല ഭടനു പറ്റിയ കൂട്ട് തോഴി തന്നെ. അൻസി സിസ്റ്റർ , 'പ്രിയതമാ... പ്രണയ ലേഖനം എങ്ങനെയെഴുതണം..' എന്ന് ഈണത്തിൽ പാടുമ്പോൾ  ഞാൻ അനസൂയയെ നോക്കി നിൽക്കുകയായിരുന്നു.
ഓണാഘോഷത്തിന്റെ രണ്ട് ദിവസം മുൻപ് മീസിൽസ് വന്ന് ഞാൻ കിടപ്പായി. എനിക്ക് പകരം കുന്തം പിടിക്കാൻ വേറെ ആളെ നിയമിച്ചു.

വർഷങ്ങൾക്ക് ശേഷം എഞ്ചിനീയറിങ്ങ് അഡ്മിഷൻ കഴിഞ്ഞ് ക്ലാസ് തുടങ്ങിയപ്പോൾ ഒരിക്കൽ ക്യാമ്പസിൽ വച്ച് ഒരു വിളി കേട്ട് നടുങ്ങി . ഡീബൂ .. പഴയ ശകുന്തള. പരിചയം പുതുക്കി..ഒടുവിൽ ചോദിച്ചു.. സിമി ഇപ്പോ എവിടെയുണ്ട്.. ശകുന്തള പഴയ പോലെ പൊട്ടിച്ചിരിച്ചിട്ട് സ്ഥലം വിട്ടു.. പറയണമെന്നുണ്ടായിരുന്നു , കാതിലോല നല്ലതാളി . ( ഇവരിൽ സുന്ദരി ആര് , നല്ലത് തോഴി  എന്ന് കുഞ്ചൻ നമ്പ്യാർ ഭാഷ്യം)

Comments

Popular posts from this blog

2018ലെ പ്രളയം

written in 2019 2018ലെ പ്രളയം ഒരു ഒന്ന് ഒന്നര പ്രളയം ആയിരുന്നുവല്ലോ.. പുഴയായ പുഴയും തോടായ തോടുമെല്ലാം കരകവിഞ്ഞ് പോയ വഴിയിലെ മുഴുവൻ ആവാസ വ്യവസ്ഥയേയും നശിപ്പിച്ച് കളഞ്ഞ ആ മനോഹര ദിവസങ്ങൾ .. ഉടുതുണിക്ക് മറുതുണിയില്ലാതെ എല്ലാം നഷ്ടപ്പെട്ട മനുഷ്യർ പോകാനിടമില്ലാതെ, ഭക്ഷണത്തിനിടമില്ലാതെ ദൈവങ്ങളെ നിന്ദിച്ചുവല്ലോ.. ലംഘിക്കാൻ പാടില്ലാത്ത ആചാരങ്ങൾ കാറ്റിൽ പറത്തി ബ്രാഹ്മണർ മുസ്ലീം മിന്റെ ഭക്ഷണം വാങ്ങിക്കഴിച്ചു.. നായര് പുലയന്റെ ഉടുപ്പ് വാങ്ങിയുടുത്തു.. ക്രിസ്ത്യാനി ഞായറാഴ്ച്ച പളളിയിൽ പോയില്ല , മുസ്ലീം വെറും കാഫിറുകളുടെ കൂടെ കൂടി നിസ്കരിക്കാൻ മറന്നു.. ദൈവകോപം ഉണ്ടായി.. രക്ഷപെടാൻ ഇനി ഒരു വഴിയേ ഉള്ളൂ അടുത്ത തവണ മലകളിലെ കുരിശിനും, പതിനെട്ടു പടിക്കും താഴികക്കുടങ്ങളുമെല്ലാത്തിനും മീതെ പ്രളയം വരട്ടെ.. നമുക്കും ദൈവങ്ങൾക്കും ഒരുമിച്ച് അറബിക്കടലിൽ കാണാം , അല്ലെങ്കിൽ വേണ്ട.. അറബിക്കടലിന് മതമുണ്ടല്ലോ.. നമുക്ക് ദേശസ്നേഹം നിറഞ്ഞ ഇന്ത്യാ മഹാസമുദ്രത്തിൽ ഒത്തുകൂടാം.. അവിടെ നമുക്ക് ആചാരങ്ങൾ ലംഘിക്കുന്നവരെ നേരിടാം!

മൃഗ സമ്പർക്കം

ഏതാണ്ട് ഒരു മുപ്പത്തഞ്ച് വർഷങ്ങൾക്കു മുൻപ് വീട്ടിൽ ഒരു പൂച്ചയെ വളർത്തിയിരുന്നു.. വെള്ളയും കറുപ്പും മഞ്ഞയും ചാരവും തുടങ്ങി പൂച്ചകൾക്കുള്ള എല്ലാ നിറവും അവിടെയിവിടെയായി ഈ പൂച്ചക്കുണ്ടായിരുന്നു.. പൂച്ചയെ വളർത്തിയിരുന്നു എന്നു പറഞ്ഞാൽ പൂച്ച വീട്ടിൽ വന്നു കയറിയതാണ് .. പേരൊന്നും ഇല്ല , ആഹാരം കൊടുക്കാറില്ല.. അമ്മയറിയാതെ ഞാനും അനിയനും എന്തെങ്കിലും കൊടുക്കുന്നതും പൂച്ച ഞങ്ങളുടെ വീട്ടിൽ കിടക്കുന്നതും മാത്രം ആണ് വളർത്തൽ . ചില്ലറ ഉപദ്രവങ്ങൾ അല്ലാതെ ഞങ്ങൾ പൂച്ചക്കായി പ്രത്യേകിച്ച് ഒന്നും ചെയ്തതായി ഓർമ്മയില്ല .. എപ്പോഴോ പൂച്ചയെ അടുത്ത വീട്ടിലെ കിണറു കാണിച്ചതോർമ്മയുണ്ട്.. പിന്നെ ആരൊക്കെയോ ചേർന്ന് പൂച്ചയെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു , ജീവനോടെ തന്നെ..  ഞങ്ങളുടെ ബാല്യകാലത്തെ സന്തോഷകരമായ ഓർമ്മകളിൽ ആ ജീവിക്ക് ഒരു സ്ഥാനമുണ്ട്..  അമ്മയ്ക്ക് മൃഗങ്ങളെ വളർത്തുന്നതിനോടു വലിയ താത്പര്യമില്ലായിരുന്നു. ഒരു പട്ടിയെ വളർത്താമെന്ന് പറയുമ്പോൾ രണ്ടു കുട്ടികളെ വളർത്താൻ സമയം തികയുന്നില്ല എന്ന് അമ്മ പറയും .. 3 - 4 വർഷങ്ങൾക്കു മുൻപ് ഞാനും അനിയനുമൊക്കെ കുടുംബവുമായി മാറിത്താമസിച്ച ശേഷം വീട്ടിൽ ഒരു പട്ടി വന്നു കയറി....

കുടുബ വിളക്കുകളും വിധേയൻമാരും

കുടുംബ വിളക്കുകളായ ( കെ വി 1 & കെവി 2 )രണ്ടു പേർക്ക് വ്യത്യസ്ത് ചിന്താധാരകളായിരുന്നുവെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് മനസ്സിലാക്കാൻ വിധേയൻമാർക്ക് (വി 1 & വി 2 ) കഴിഞ്ഞിരുന്നില്ല എന്ന് ഉറപ്പിക്കാം. മധുപാനം എന്ന കലാപരിപാടി എന്തെന്നറിഞ്ഞിരുന്നില്ലെങ്കിലും  തീരെ ചെറുപ്പത്തിൽ തന്നെ അവർക്ക് അക്കാര്യത്തോട് എതിർപ്പ് ഉണ്ടായിരുന്നതായി കേട്ടിരുന്നു. വർഷങ്ങൾക്കിപ്പുറം വി 1, കെ വി 1 നൊപ്പം ഗൃഹസ്ഥാശ്രമത്തിലേക്ക് കടക്കുമ്പോൾ ഇതൊരു വലിയ വിഷയമായിരുന്നില്ല. വല്ലപ്പോഴുമുള്ള സുഹൃദ് സദസ്സുകളിൽ വി 1 ഒരു മുഴുവൻ ഗ്ലാസ് ബിയർ കുടിച്ച് കരുത്ത് തെളിയിച്ച് വീട്ടിലെത്തുമ്പോൾ ചേട്ടനെ കണ്ടാൽ നരസിംഹത്തിലെ മോഹൻലാലിനെ പോലെ അടിപൊളിയാണെന്ന് പറയാനും കെവി 1 ന് ബുദ്ധിമുട്ടുണ്ടായില്ല. പല വർഷങ്ങൾ കൊണ്ട് ഒരു ഗ്ലാസ് ബിയറിൽ നിന്ന് പുരോഗമിച്ച വി 1 രാത്രിയുടെ രണ്ടാം യാമത്തിൽ വീടണയുമ്പോൾ , കൂടെയുള്ളവർ ഒരു മുഴുവൻ കുപ്പി ബിയർ സേവിക്കുബോൾ ഞാൻ വെറും 300 ml മദ്യം മാത്രമേ സേവിച്ചുള്ളു എന്ന് പറഞ്ഞ് കേട്ട് കെ വി 1 അഭിമാനിച്ചു. അഭ്യൂദ കാംക്ഷിയായ കെ വി 2 കെ വി 1 നെ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം അറിയിച്ചു. ഭാവി...