Skip to main content

കുടുബ വിളക്കുകളും വിധേയൻമാരും

കുടുംബ വിളക്കുകളായ ( കെ വി 1 & കെവി 2 )രണ്ടു പേർക്ക് വ്യത്യസ്ത് ചിന്താധാരകളായിരുന്നുവെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് മനസ്സിലാക്കാൻ വിധേയൻമാർക്ക് (വി 1 & വി 2 ) കഴിഞ്ഞിരുന്നില്ല എന്ന് ഉറപ്പിക്കാം.

മധുപാനം എന്ന കലാപരിപാടി എന്തെന്നറിഞ്ഞിരുന്നില്ലെങ്കിലും തീരെ ചെറുപ്പത്തിൽ തന്നെ അവർക്ക് അക്കാര്യത്തോട് എതിർപ്പ് ഉണ്ടായിരുന്നതായി കേട്ടിരുന്നു.

വർഷങ്ങൾക്കിപ്പുറം വി 1, കെ വി 1 നൊപ്പം ഗൃഹസ്ഥാശ്രമത്തിലേക്ക് കടക്കുമ്പോൾ ഇതൊരു വലിയ വിഷയമായിരുന്നില്ല. വല്ലപ്പോഴുമുള്ള സുഹൃദ് സദസ്സുകളിൽ വി 1 ഒരു മുഴുവൻ ഗ്ലാസ് ബിയർ കുടിച്ച് കരുത്ത് തെളിയിച്ച് വീട്ടിലെത്തുമ്പോൾ ചേട്ടനെ കണ്ടാൽ നരസിംഹത്തിലെ മോഹൻലാലിനെ പോലെ അടിപൊളിയാണെന്ന് പറയാനും കെവി 1 ന് ബുദ്ധിമുട്ടുണ്ടായില്ല. പല വർഷങ്ങൾ കൊണ്ട് ഒരു ഗ്ലാസ് ബിയറിൽ നിന്ന് പുരോഗമിച്ച വി 1 രാത്രിയുടെ രണ്ടാം യാമത്തിൽ വീടണയുമ്പോൾ , കൂടെയുള്ളവർ ഒരു മുഴുവൻ കുപ്പി ബിയർ സേവിക്കുബോൾ ഞാൻ വെറും 300 ml മദ്യം മാത്രമേ സേവിച്ചുള്ളു എന്ന് പറഞ്ഞ് കേട്ട് കെ വി 1 അഭിമാനിച്ചു. അഭ്യൂദ കാംക്ഷിയായ കെ വി 2 കെ വി 1 നെ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം അറിയിച്ചു. ഭാവിയിൽ എന്റെ വിധേയൻ ഒരിക്കലും ഒരു മദ്യപാനിയാകാൻ സമ്മതിക്കില്ല. ഈ വീട്ടിൽ മദ്യം കയറ്റില്ല.. ഇത് സത്യം സത്യം ; മഠത്തു വീട്ടിൽ ദേവിയാണേ സത്യം !

ഒരു പതിറ്റാണ്ടിനു ശേഷം കെവി 2 വി 2 നൊപ്പം വിവാഹ ശേഷം വീട്ടിലെത്തി. ഔപചാരിക നിറഞ്ഞ ആ സായാഹ്നത്തിൽ .. കെ വി കുടുബത്തിന്റെ സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും വാചാലമാകുമ്പോൾ

വി 2 .. വി 1 നോട് ചോദിച്ചു "ചേട്ടാ, ഇവിടെ സാധനമുണ്ടോ, ഇല്ലെങ്കിൽ ഞാൻ കൊണ്ടു വന്നിട്ടുണ്ട് " ; അന്ന് കെവി 1നെയും 2 നെയും സൈഡിലിരുത്തി വിധേയൻമാരുടെ ആദ്യ കൂടൽ. അന്ന് തുടങ്ങിയ ആ കമ്പനി പിന്നേയും പല വർഷങ്ങളായി തുടർന്നു..
ഇന്നും നിലയ്ക്കാത്ത ഇതേ ചൊല്ലിയുള്ള ഏറ്റുമുട്ടലുകളും..

Comments

Popular posts from this blog

2018ലെ പ്രളയം

written in 2019 2018ലെ പ്രളയം ഒരു ഒന്ന് ഒന്നര പ്രളയം ആയിരുന്നുവല്ലോ.. പുഴയായ പുഴയും തോടായ തോടുമെല്ലാം കരകവിഞ്ഞ് പോയ വഴിയിലെ മുഴുവൻ ആവാസ വ്യവസ്ഥയേയും നശിപ്പിച്ച് കളഞ്ഞ ആ മനോഹര ദിവസങ്ങൾ .. ഉടുതുണിക്ക് മറുതുണിയില്ലാതെ എല്ലാം നഷ്ടപ്പെട്ട മനുഷ്യർ പോകാനിടമില്ലാതെ, ഭക്ഷണത്തിനിടമില്ലാതെ ദൈവങ്ങളെ നിന്ദിച്ചുവല്ലോ.. ലംഘിക്കാൻ പാടില്ലാത്ത ആചാരങ്ങൾ കാറ്റിൽ പറത്തി ബ്രാഹ്മണർ മുസ്ലീം മിന്റെ ഭക്ഷണം വാങ്ങിക്കഴിച്ചു.. നായര് പുലയന്റെ ഉടുപ്പ് വാങ്ങിയുടുത്തു.. ക്രിസ്ത്യാനി ഞായറാഴ്ച്ച പളളിയിൽ പോയില്ല , മുസ്ലീം വെറും കാഫിറുകളുടെ കൂടെ കൂടി നിസ്കരിക്കാൻ മറന്നു.. ദൈവകോപം ഉണ്ടായി.. രക്ഷപെടാൻ ഇനി ഒരു വഴിയേ ഉള്ളൂ അടുത്ത തവണ മലകളിലെ കുരിശിനും, പതിനെട്ടു പടിക്കും താഴികക്കുടങ്ങളുമെല്ലാത്തിനും മീതെ പ്രളയം വരട്ടെ.. നമുക്കും ദൈവങ്ങൾക്കും ഒരുമിച്ച് അറബിക്കടലിൽ കാണാം , അല്ലെങ്കിൽ വേണ്ട.. അറബിക്കടലിന് മതമുണ്ടല്ലോ.. നമുക്ക് ദേശസ്നേഹം നിറഞ്ഞ ഇന്ത്യാ മഹാസമുദ്രത്തിൽ ഒത്തുകൂടാം.. അവിടെ നമുക്ക് ആചാരങ്ങൾ ലംഘിക്കുന്നവരെ നേരിടാം!

മൃഗ സമ്പർക്കം

ഏതാണ്ട് ഒരു മുപ്പത്തഞ്ച് വർഷങ്ങൾക്കു മുൻപ് വീട്ടിൽ ഒരു പൂച്ചയെ വളർത്തിയിരുന്നു.. വെള്ളയും കറുപ്പും മഞ്ഞയും ചാരവും തുടങ്ങി പൂച്ചകൾക്കുള്ള എല്ലാ നിറവും അവിടെയിവിടെയായി ഈ പൂച്ചക്കുണ്ടായിരുന്നു.. പൂച്ചയെ വളർത്തിയിരുന്നു എന്നു പറഞ്ഞാൽ പൂച്ച വീട്ടിൽ വന്നു കയറിയതാണ് .. പേരൊന്നും ഇല്ല , ആഹാരം കൊടുക്കാറില്ല.. അമ്മയറിയാതെ ഞാനും അനിയനും എന്തെങ്കിലും കൊടുക്കുന്നതും പൂച്ച ഞങ്ങളുടെ വീട്ടിൽ കിടക്കുന്നതും മാത്രം ആണ് വളർത്തൽ . ചില്ലറ ഉപദ്രവങ്ങൾ അല്ലാതെ ഞങ്ങൾ പൂച്ചക്കായി പ്രത്യേകിച്ച് ഒന്നും ചെയ്തതായി ഓർമ്മയില്ല .. എപ്പോഴോ പൂച്ചയെ അടുത്ത വീട്ടിലെ കിണറു കാണിച്ചതോർമ്മയുണ്ട്.. പിന്നെ ആരൊക്കെയോ ചേർന്ന് പൂച്ചയെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു , ജീവനോടെ തന്നെ..  ഞങ്ങളുടെ ബാല്യകാലത്തെ സന്തോഷകരമായ ഓർമ്മകളിൽ ആ ജീവിക്ക് ഒരു സ്ഥാനമുണ്ട്..  അമ്മയ്ക്ക് മൃഗങ്ങളെ വളർത്തുന്നതിനോടു വലിയ താത്പര്യമില്ലായിരുന്നു. ഒരു പട്ടിയെ വളർത്താമെന്ന് പറയുമ്പോൾ രണ്ടു കുട്ടികളെ വളർത്താൻ സമയം തികയുന്നില്ല എന്ന് അമ്മ പറയും .. 3 - 4 വർഷങ്ങൾക്കു മുൻപ് ഞാനും അനിയനുമൊക്കെ കുടുംബവുമായി മാറിത്താമസിച്ച ശേഷം വീട്ടിൽ ഒരു പട്ടി വന്നു കയറി....